പെയ്തൊഴിയാതെ

| | 13 comments







ന്നൊരു മഴയുള്ള രാത്രിയായിരുന്നു.
താരാഗണങ്ങളുടെ  ഇടയില്‍ നിന്ന്
ഒരു വെള്ളി നക്ഷത്രത്തിന്റെ അപ്രതീക്ഷിത വീഴ്ച. 
 

തങ്ങളുടെ പ്രിയ സ്നേഹിതനെ വേര്‍പിരിയനാകാതെ,
വേപഥു വോടെ  വേദനയോടെ വിതുമ്പിയ
നക്ഷത്ര ക്കൂട്ടങ്ങളുടെ കണ്ണുനീരായിരുന്നു മഴ.
സമുദ്രങ്ങളെ പ്പോലും താണ്ഡവമാടിക്കുന്ന  പെരുമഴ.

അന്ന് നീ പറഞ്ഞു 'ഞാനെത്ര ഭാഗ്യവതി ,
ഇത്രമേല്‍ നല്ല സൌഹൃദത്തെ സ്വായത്തമാക്കാന്‍ ,
എത്ര തപസ്സനുഷ്ടിക്കേണ്ടി  വരുമായിരുന്നു ,
അത്രമേല്‍ നീയെനിക്ക് സ്നേഹ സമ്പാദ്യമായ് '.

അടുക്കുവാന്‍ എന്തെളുപ്പമായിരുന്നു.
അളെന്നെടുക്കുവാന്‍  എന്ത് തിടുക്കമായിരുന്നു.
ഇതുവരെക്കാണാത്ത മേച്ചില്‍പ്പുറങ്ങളില്‍ , 
ഇതുവരെ അറിയാത്ത സഞ്ചാര പാതകള്‍.

ഞാനെന്റെ നക്ഷത്ര ക്കൂട്ടങ്ങളെ മറക്കുകയായിരുന്നു.
നീയെനിക്കുതന്ന സൗഹൃദം പ്രണയത്തിനു;
വഴിമാറുമ്പോള്‍ , പൂര്‍വ്വ ജന്മജന്മാന്തരങ്ങളെ ;
കര്‍മ്മ ബന്ധങ്ങളെ , വഴിയിലുപേക്ഷിക്കുകയായിരുന്നു.

നിന്റെ വികൃതികളില്‍  നിന്റെ കുറുമ്പുകളില്‍,
ഞാനെന്റെ താളം കണ്ടെത്തുകയായിരുന്നു .
പരിഭവങ്ങളും വേദനകളും പിന്നെ ദുഖങ്ങളും;
പങ്കുവെക്കുവാന്‍ ഞാനുണ്ടായിരുന്നു കൂടെ.

കൊലുസ്സിന്റെ നാദം പോലെയുള്ള നിന്റെ ചിരി.
എന്റെ ചെവിയില്‍ അടക്കംപറഞ്ഞ  കൊഞ്ചലുകള്‍.
എന്നിണക്കിളിക്കായ്‌  ഞാന്‍ കരുതിവച്ച ,
ആര്‍ദ്രമാം അനുരാഗം നിന്നിലേക്ക്‌ പകര്‍ന്നു തന്നു.

നിറ നിലാവത്ത് ജ്വലിക്കുന്ന മണ്‍ചെരാതുപോല്‍;
തുളുമ്പുന്ന നീലജലാശയം  പോല്‍ , എന്റെ പ്രണയം;
നിന്നിലേക്ക്‌ ചൊരിഞ്ഞിരിന്നു, അത്രമേല്‍ ;
 
സഖീ  നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. 

ഞാനറിയാതെ എന്നോ നിനക്ക് വന്ന മാറ്റങ്ങള്‍ .
നിന്റെ കുറുമ്പുകളില്‍ ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.
തിരിച്ചറിയുമ്പോഴേക്കും  അകലങ്ങള്‍ ഏറിവന്നത്    ;
അടുക്കാതിരിക്കാനായിരുന്നു എന്നറിയാന്‍ വൈകി .

എന്റെ ഹൃദയം നുറുങ്ങിയത് നീയറിഞ്ഞില്ല .
എന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതറിഞ്ഞില്ല.
എന്റെ മോഹങ്ങള്‍ തകര്‍ന്നു വീണതും ,
ഒടുവലഗ്നിയില്‍ എല്ലാം ഒടുങ്ങി അമര്‍ന്നതും .

മഴ പെയ്യുകയാണ് പിന്നെയും ആര്‍ത്തലച്ച് .
പ്രതീക്ഷയോടെ കാത്തിരുന്നവന്‍ വന്നപ്പോളുള്ള; 
നക്ഷത്രക്കൂട്ടങ്ങളുടെ സന്തോഷാശ്രു ക്കളായിരുന്നു.
സമുദ്രങ്ങളെപ്പോലും താണ്ഡവമാടിക്കുന്ന ആ  പെരുമഴ .


 

മണ്ണ്

| | 9 comments

എന്റെ ശൈശവം പിന്നിട്ട വഴികള്‍,
പിച്ച വച്ചു നടന്ന കളിമുറ്റം,
തെന്നി വീണ പിന്‍ വഴികള്‍,
ഓരോ വീഴ്ചയിലും നീയെന്നില്‍ പറ്റുമായിരുന്നു.
നിന്നിലേക്കുള്ള എന്റെ വീഴ്ച എന്നെ
നിന്നിലേക്കു അടുപ്പിക്കുകയായിരുന്നു.
നിന്റെ ഓരോ തരികളും എന്നില്‍ നിന്നും
അടര്‍ന്നു മാറാന്‍ വിസമ്മതിക്കുമായിരുന്നു .
എന്റെ യൌവ്വനത്തില്‍ നിന്നില്‍ ഞാന്‍
ആഴ്തിയ തൂമ്പയുടെ മുറിവായ.
നിന്നില്‍ ഉണ്ടാക്കിയ വേദന ഞാന്‍ അറിഞ്ഞതേയില്ല.
നിന്റെ മുറിവുകളില്‍ ഞാന്‍ നട്ട തൈകള്‍
അതിലൂടെ എന്റെ അധ്വാനത്തിന്റെ ഫലം നീ തന്നു.
പരിഭവങ്ങളില്ലാതെ .....


പിന്നീട് എപ്പോഴോ ഋതുക്കള്‍ മാറി വന്നു .
കനത്ത ചൂടില്‍ നീ വേവുന്നതും,
പേമാരിയില്‍ നനഞ്ഞു കുതിരുന്നതും,
ഉഷ്ണച്ചൂടില്‍ നീ പുളയുന്നതും,
പിന്നീടെപ്പോഴോ തണുത്തുറഞ്ഞ
രാത്രികളില്‍ നീ വിറകൊള്ളുന്നതും,
ഞാന്‍ അറിഞ്ഞു.
നീ മാറിയില്ലെങ്കിലും ഞാന്‍ മാറി.
വാര്‍ദ്ധക്യത്തിന്റെ അസഹനീയതയില്‍
ഞാന്‍ ചുമച്ചു തള്ളിയ കഫക്കെട്ട് നീ ഏറ്റുവാങ്ങി
പരിഭവങ്ങളില്ലാതെ .......


അന്ന്‍ ഞാന്‍ ഓര്‍ത്തില്ല എന്റെ ഒടുക്കം
നിന്നിലേക്കാണെന്ന്‍
ഇന്ന്‍ ദേഹി ദേഹത്തെ വേര്‍പിരിയുന്നു
നിനക്കും മരണത്തിന്റെ ഗന്ധം .
നിന്നിലലിയാന്‍ ...
ഞാനും നീയും ഒന്നാകാന്‍......
ഞാന്‍ നീയാകാന്‍ പോകുന്നു
നിന്നില്‍ ഞാനുണ്ടാക്കിയ മുറിവുകള്‍
നാളെ ഞാന്‍ ഏറ്റു വാങ്ങാന്‍ വിധിക്കുന്നു.



സത്യവും മിഥ്യയും

| | 5 comments

തന്റെ പ്രാരബ്ദങള്‍ എല്ലാം ഇറക്കി വച്ച അയാള്‍ ശിഷ്ട ജീവിതം വിശ്രമിക്കാന്‍ ഒരുങ്ങുകയാണ് ...താന്‍ വന്ന വഴികളിലൂടെ അയാള്‍ സഞ്ചരിക്കുകയാണ്.. പുറകോട്ട്..

വരൂ കൂട്ടുകാരെ നമുക്കും അയാളുടെ കൂടെ പോകാം.. പ്രകൃതിയിലേക്ക്... പ്രപഞ്ച സൃഷ്ടികളിലേക്ക്.... അതിന്റെ ഹരിതാഭയിലേക്ക്... മധുരിമയിലേക്ക്... മിത്തിലേക്ക്.... ഒടുവില്‍ ജീവിത സത്യത്തിലേക്ക്... നാം എന്ന യാഥാര്‍ത്യത്തിലേക്ക്....നമുക്ക് തിരിച്ചു വരാം


സത്യവും മിഥ്യയും


ദൂരെയാക്കാണുന്ന തേന്മാവിന്‍ ഛായയില്‍

ഒരു ചെറു കാറ്റേറ്റു നില്‍ക്കുവാന്‍ വെമ്പവേ,

ഏകാകിയായ് ഞാന്‍ സഞ്ചരിപ്പൂ, ഈ-

ജ്ജീവിത പ്പാതയില്‍ വേണ്ടുവോളം.

പക്ഷേ, വേണമിന്നെനിക്ക് വിശ്രമം,

ഓര്‍ത്തു ഞാനാത്തരുവിന്‍ ചാരത്തിരിക്കവേ.


ഒറ്റക്കിരുന്നു ഞാന്‍ സങ്കല്‍പ്പ ലോകത്തിന്‍,

മാസ്മര ജാലം തുറന്നു നോക്കീടവേ,

കണ്ടു ഞാന്‍ ശലഭങള്‍ പാറിപ്പറക്കുന്ന

പൂക്കളുതിര്‍ക്കുന്ന ഉദ്യാനമൊക്കയും.

കേട്ടുഞാന്‍ ആറിന്റെ മഞ്ജീര നാദവും

കിളികള്‍ തന്‍ ദിവ്യ സംഗീതവുമൊക്കെയും.


ദര്‍ശ്ശിച്ചെതെന്മനം ദൂരയാല്‍ കൊമ്പിലെ,

ഇലകള്‍ തന്‍ മര്‍മ്മര നാദവും ഈണവും.

കണ്ടുഞാന്‍ സ്വന്തമാം ലോകം പടുക്കുന്ന,

അണ്ണാറക്കണ്ണനും ആറ്റക്കിളികളും.

തത്തമ്മയും പിന്നെ തിത്തിരി പക്ഷിയും,

ആമോദമോടെ വസിക്കുന്ന കാഴ്ചയും.


തൂമലരിന്റെ മധുരം നുകരുവാന്‍,

മൂളിവരുന്നൊരാ നീലഭൃംഗങളും.

മലര്‍കോരിയെറിയുന്ന വൃന്ദാവനങളും,

ശാന്തമായ് നില്‍ക്കുന്ന നീലത്തടാകവും,

ഹിമകണം തൂവുന്ന ഇലകളും പൂക്കളും,

ഹരിതകം പേറുന്ന കുന്നിന്‍ പുറങളും.


സൈകത സാനുക്കള്‍ വെട്ടിത്തിളങുന്നു,

വെള്ളിമണലിന്റെ ശോഭയും കീര്‍ത്തിയും.

അങതാ കാണുന്നു നല്‍നീര്‍ കിണറും,

പണ്ടത്തെയാലിന്‍ മരവും തണര്‍കളും,

പണ്ടൊരു ചണ്ഡാല കന്യക ചെയ്തൊരു,

പുണ്യപ്രവര്‍ത്തിതന്‍ സ്മാരകം പോലവേ.


ഒക്കെഞാന്‍ ദര്‍ശ്ശിച്ചിതാ സ്വപ്ന ലോകത്തില്‍,

വേനല്‍ക്കിനാവിലെ കുളിര്‍മഴ പോലവേ.


പെട്ടെന്നു മായുന്നു സങ്കല്‍പ്പ ലോകവും,

ഞെട്ടിയെണീക്കുന്നു കണ്ണു തുറന്നു ഞാന്‍.

കണ്ടീലയവിടെ യുദ്യാനവും പിന്നെ,

കേട്ടീലയാറിന്റെ മഞ്ജീര നാദവും.


കണ്ടു ഞാന്‍ സൂര്യ പ്രഭയിലെ ശക്തിയില്‍,

വേവുന്ന മെയ്യും ഉരുകുന്ന ഹൃത്തിനേം.

കേട്ടു ഞാന്‍ വെട്ടിക്കൊലകള്‍ നടത്തുന്ന,

മര്‍ത്ത്യന്റെ ക്രൂരമാമട്ടഹാസങളും.

ഇന്നലെ ഒത്തൊരുമിച്ചു നടന്നവര്‍,

ഇന്നിതാ വെട്ടുന്നു വന്യോന്യമന്യോന്യം.


ചീറിപ്പറക്കുന്ന ശകടങളേറെയും,

പാഞു കയറുന്നു കാലന്റെ കൈകളില്‍.

കബന്ധമോ ലാസ്യമാടുമീ ഭൂമിയില്‍,

മര്‍ത്യ ജീവിതം മിഥ്യയായീടുന്നു.

പ്രപഞ്ചം താണ്ഡവമാടുന്നീ ഭൂമിയില്‍,

ധൂര്‍ത്തു പെരുകുന്നു ദുരുതങളേറുന്നു.


പെരുമഴ പെയ്യുന്നിതതിവേനല്‍ കൂടുന്നു,

ഉരുകുന്നു മര്‍ത്യനും ഒഴുകുന്നു മോഹവും.

നിറയുന്നു ഭൂമിയിലന്ധകാരങളും,

നിറയുന്നു കണ്ണുകള്‍ വേര്‍പാടിന്‍ വേദന.


വറ്റുന്നു ഒടുവില്‍ ചുടുകണ്ണു നീരും,

തപ്പുന്നു മര്‍ത്യന്‍ കൂരിരുട്ടില്‍.

ആദ്യത്തെ മര്‍ത്യന്‍ ചെയ്തൊരാപ്പാപങള്‍,

ആവര്‍ത്തിച്ചീടുന്നു ശാപങള്‍ ഏറുന്നു.

മറുപടിയും...

| | 3 comments

ഞാനോര്‍ക്കുന്നു. ആദ്യമൊക്കെ കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സ്നേഹിതന്മാര്‍ക്ക് കാണിച്ചുകൊടുത്തിരുന്നു.. ചിലര്‍ നന്നായി എന്നു പറയും.മറ്റു ചിലര്‍ ഇനിയും എഴുതണം എന്നു പറയും.. എന്നാല്‍ മറ്റു ചിലര്‍ക്ക്സംശയമാണ്..ഇതു നീ തന്നെയോ എഴുതിയത്!...അങ്ങിനെ വളരെ പ്രതീക്ഷയോടെ... ആകാംക്ഷയോടെ..ഞാന്‍നില്‍ക്കുമ്പോള്‍ ഒരു സ്നേഹിതന്‍ എന്നോട് ചോദിച്ചു ഇതു നീ തന്നെയാണോടെ?......ശരിക്കും ഞാന്‍അമ്പരന്നു....മനസ്സില്‍ ഒരു നീറല്‍ അനുഭവപ്പെട്ടു.. ഞാന്‍ അവനോട് പറഞ്ഞു..ഒരു ദിവസം നീ ക്ഷമിക്കു.. നാളെഞാന്‍ ഇതിന് ഒരു ഉത്തരം തരാം...അന്നു ഞാന്‍ ഉറപ്പിച്ചു ഇവന്.തക്കതായ മറുപടി കൊടുക്കണം.. അന്നു രാത്രിവളരെ വൈകിയാണ് ഉറങ്ങിയത്.. സംതൃപ്തിയോടെ....


അന്ന് ആ സ്നേഹിതന്‍ അങ്ങിനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഞാന്‍ ഈ കവിത എഴുതുമായിരുന്നില്ല...അന്ന് ഒരു കാര്യംമനസ്സിലായി.. മനസ്സ് നൊമ്പരപ്പെട്ടാല്‍ കവിതകള്‍ ഉണ്ടാകും.. ഈ കവിതയുടെ ഗുണവും ദോഷവും നിങ്ങള്‍ തീരുമാനിക്കൂ....
ഈ കവിത ഞാന്‍ എന്റെ ആ പഴയ സ്നേഹിതന് സമര്‍പ്പിക്കുന്നു....

മറുപടിയും...

അമ്മ കുഞ്ഞിനെ പാലൂട്ടും പോലവേ,

ഊട്ടി ഞാനെന്‍ കവി ഹൃദയത്തിനെ.

മെല്ലെ മെല്ലെ വളര്‍ന്നു പിന്നതില്‍,

കൊച്ചു കൊച്ചു കവിത ജനിക്കവെ.


പൂര്‍ണ്ണ ചന്ദ്രന്‍ നിലാവൊഴുക്കുന്ന പോല്‍,

കാവ്യമെന്നില്‍ നിറഞ്ഞു നിന്നീടവെ.

എഴുതിയോരൊരോ മണ്ടത്തരങളും,

എഴുതിടുന്നിതാ നല്‍ ചെറുഗീതവും.


പിച്ച വെച്ചു ഞാനിക്കൊച്ചു ലോകത്തില്‍,

പെറ്റുവീണുള്ള മനുഷ്യക്കിടാവുപോല്‍.

തട്ടിമുട്ടിക്കമിഴ്ന്നു വീണങ്ങിനെ,

തത്തി തത്തീ നടന്നൂ പൊടുന്നനെ.


സ്വപ്നം കാണുന്നു സങ്കല്പ്പിച്ചീടുന്നു,

സത്യമെല്ലാമൊരു മിഥ്യയാകുമ്പോള്‍.

സ്വന്ത മായുള്ള ലോകം പടുക്കുന്നു,

ബന്ധമെല്ലാം നിരര്‍ത്ഥകമാകുമ്പോള്‍.


കാവ്യ രചന കഴിഞൊരാ നേരത്ത്,

കാട്ടിടുന്നിതു തോഴന്റെ കൈകളില്‍.

തെല്ലലട്ടുകയില്ലല്ലോ മിത്രത്തിന്‍,

കപടമല്ലേയിതെന്ന പരിഹാസം.


ചോരനല്ല ഞാന്‍ ചോര്‍ത്തിയെടുക്കുവാന്‍,

അതിനുവേറെ'യശ്രീ'കള്‍ ജനിക്കണം.

എന്റെ മാത്രമാമാത്മ സംതൃപ്തിക്കു,

വേണ്ടിയാണിതെന്നോര്‍ക്ക സഹോദരാ......

തലാഖ്(നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍)

| | 3 comments

തലാഖ്(നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍)


ഇതു തന്നയോ ആ ഭാരതം?

ഇതു തന്നയോ ഗാന്ധിതന്‍ ധീരയാം ജന്മ ഭൂമി..?

ഇവിടയോ അക്ബര്‍തന്‍ മാതൃഭൂമി?

ഇവിടയോ താജ്മഹല്‍ സൗധങളും?

ഇതി ചോദ്യമെല്ലാമുയരുന്നു

ഉത്ഭവ ഹേതുവാം തലാഖിനാല്‍...


നബിതന്‍ തിരുവചന മുള്‍ക്കൊണ്ട

ധീരരാം ഒരുപറ്റം ഭാരതീയര്‍.

അവര്‍ തന്‍ സമൂഹത്തില്‍ തന്നയോ,

പാപമാമീ ദുരാചാരം.

മൂന്നുവുരു ചൊല്ലുമാക്രൂരമാ വാക്യങള്‍;

"നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍".

ക്രൂരമാമിപ്പദം കേല്‍ക്കുന്നഹോ ,

തളരുന്നു നാരി തന്‍ തളിര്‍മേനിയാകെ ,

നിറയുമാ പത്മ നയനവുമായ് തഥാ,

വിറപൂണ്ട ചുണ്ടാലെ വിരമിക്കു-

മിവള്‍തന്‍ പതിഗേഹ പ്പടിയിങ്കല്‍ നിന്നഹോ.


കരയുവാനല്ലാതെ പോംവഴിയൊന്നുമേ-

യില്ലല്ലോ യിവളോരു സ്ത്രീയായ ഹേതുവാല്‍.

മറ്റൊരു ശകുന്തളതന്‍ ദുര്‍വിധിയോ,

ഈ നാരി തന്‍ ഭര്‍തൃവിയോഗം.

ദര്‍ശ്ശിക്കുന്നീലയോ നീ മനുജാ നിന്‍,

സമൂഹമതിലെ ദുരാചാരം.


കഷ്ടമാം ഇതിനെ ജയിക്കുവാനിനിയും,

ജനിക്കണമോ വീണ്ടും ദൈവദൂതര്‍.

ഹേ! മര്‍ത്യാ എവിടെ നിന്‍

ആദര്‍ശ- മാം തിരുവചനമെല്ലാം,

ആഗമിക്കൂ അതിലൂടെ മാത്രം.

പുകഴ്ത്തട്ടെ നിന്നെയും നിന്‍ സമൂഹത്തിനേം,

നീ ഭാരതാംബ തന്‍ പ്രിയ സുതനല്ലയോ.

നഷ്ട ബാല്യത്തിന്റെ ഓര്‍മ്മച്ചെപ്പ്

| | 2 comments

നഷ്ട ബാല്യത്തിന്റെ കൊഞ്ചലുകള്‍... നമ്മള്‍ പ്രകൃതിയെ കൂട്ടു പിടിച്ചിട്ടുണ്ടോ എന്നെങ്കിലും. .നിങ്ങള്‍ പ്രകൃതിയുമായ് സല്ലപിച്ചിട്ടുണ്ടോ?...നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍ എത്ര ഭാഗ്യമുള്ളവരാണെന്ന്... എന്നാല്‍..ഇതൊന്നും സ്വപ്നം കാണാന്‍ പറ്റാത്ത എത്രയോ അനാഥ ബാല്യങ്ങള്‍...അവരുടെ കൊഞ്ചലുകള്‍, അവരുടെ പരിഭവങള്‍, അവരുടെ ആശകള്‍, അഭിവാഞ്ചകള്‍, മോഹങ്ങള്‍‍ ............ ...
ഇതു അനാഥത്വത്തിന്റെ ദല മര്‍മ്മരങ്ങളാണ്.......ഇത് അനാഥബാല്യങ്ങള്‍ക്കുള്ള എന്റെ പാഥേയം ....
നിങ്ങളെ ക്ഷണിക്കുകയാണ്.. ഒരു ബാല്യത്തിന്റെ ഓര്‍മ്മയിലേക്ക്....കൗമാരത്തിന്റെ സ്വപ്നങ്ങളിലേക്ക്...

അണ്ണാറക്കണ്ണാ നീ വരികില്ലയോ,

കണ്ണാരം പൊത്തിക്കളിക്കുവാനായ്.

ആലിലയില്‍ താമരക്കണ്ണനായ്,

ആടുവുനായ് ഊഞാലുമായ്.

ഓടിവരൂ നീ ഓമന പൈതലായ്,

ഓടക്കളിയോടം തുഴയുവാനായ്.


ഇത്തിരി ചുണ്ടിളം പുഞ്ചിരിയായ് വരൂ,

ഈ ഗാന മഞ്ജരി നിനക്കല്ലയോ.

ഉറക്കമാണെങ്കില്‍ ഉല്ലാസമില്ലെങ്കില്‍,

ഒരിക്കലും നിന്നോടുമിണ്ടുകില്ല,

പിണങല്ലേ ഓമനേ പുന്നാരപ്പൈതലേ,

കളി മാത്രമാണിത് കാര്യമല്ല.


പാലൊളി വീശുന്ന ചന്ദ്രികേ നീ വരൂ,

ചാപല്യമൊന്നുമേ കാണിക്കാതെ.

വനജ്യോത്സനകള്‍ തൂവുന്ന രത്നമെ,

വാനമതിലെനിക്കിടം തരുമോ.

കളയുക അമ്പിളി നിന്‍ കള്ളപുഞ്ചിരി,

പറയുക നീ എനിക്കിടം തരുമോ.

കഷ്ടം എനിക്കു നീ ഇടമൊന്നും തന്നില്ല,

പിണങി ഞാന്‍ അമ്പിളി പൊന്മകളെ.

ആശകള്‍ പിന്നെ നിരാശ നല്‍കീടുമ്പോള്‍,

ഓര്‍ക്കുന്നു നിന്നെ ഞാന്‍ വേദനയാല്‍.


ആരുണ്ടെനിക്കിനി ക്കൂട്ടുകളിക്കുവാന്‍,

അര്‍ക്കനും വന്നില്ല എന്റെ കൂടെ.

ആലോലമാലോലം അലയടിച്ചീടുന്ന,

കടല്‍ ത്തിരമാലയും വന്നീലല്ലോ.

മാകന്ദമാഗന്ധം ആസ്വദിച്ചീടുമ്പോള്‍,

മഴവില്ലുമൊന്നുമേ വന്നീലല്ലോ.


പച്ചക്കുതിരകള്‍ തത്തികളിക്കുന്ന,

ഹരിതകമാം ചെറു പുല്‍നിരകള്‍.

ചേതോഹരികളാം ചിത്രശലഭങള്‍,

പാറിക്കളിക്കുന്നു ചെമ്മാനത്ത്,

അനിലനുമണഞതീ ചാരത്തെങ്കിലും,

ഉരിയാടീലൊന്നുമേ നേരുതന്നെ.


താരത്തെ നോക്കി ഞാന്‍‍ പുഞ്ചിരി കൊള്‍കവെ,

താഴത്തു നിന്നൊരു മന്ദ്രഗീതം.


"പോരുന്നോ പോരുന്നോ കൂട്ടുകാരാ നീ,

ഓടീക്കളിച്ചീടാമീയോരത്ത്.

ആവണി പൊയ്കതന്‍ തീരത്ത് നമ്മള്‍ക്ക്,

കളിവീടു കെട്ടിരസീച്ചിടേണ്ടെ,

പാലൊളി തൂകുന്ന ചന്ദ്രികയെ നോക്കി,

വെല്ലൂവിളിക്കേണ്ടെ കൂട്ടുകാരാ".


കണ്ടു ഞാന്‍ ആലില മഞ്ചലിലാടുന്ന,

സങ്കല്പ ലോകത്തിന്‍ കൂട്ടുകാരി...


(സ്വപ്നത്തിലേക്കൊരു തിരിച്ചു പോക്ക്....)

സര്‍ഗ്ഗത്തെറ്റ്

| | 4 comments

എന്റെ ആദ്യത്തെ ബ്ലൊഗ്.. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുബോള്‍ എഴുതിയതാണ്. ഇത്രനാള്‍ ഞാന്‍ ആരേയും കാണിച്ചിരുന്നില്ല.. കാരണം എനിക്കറിയാം ഇതില്‍ കാവ്യ ഭംഗി ഇല്ലാത്തതിനാല്‍.ഗദ്യവും ഇടക്കു തോന്നാം.. എങ്കിലും നിങളുടെ അഭിപ്രായം ,വിമര്‍ശനങള്‍ ,, തെറ്റുകള്‍,, എല്ലാം എന്നെ അറിയിക്കണം..ഇതിലൂടെ എന്നിലെ ആശങ്കകള്‍ ,,എന്റെ ക്ഷുഭിത യൌവ്വനത്തെ എല്ലാം അറിയുന്നു....മനുഷ്യകുലം ഉണ്ടായത് ദൈവത്തിനു തെറ്റുപറ്റിയതാണോ... ഇതിലൂടെ ഇന്നത്തെ ആനുകാലിക സംഭവങള്‍ കൂടി വിലയിരുത്തുമെന്നു അപേക്ഷിക്കുന്നു..വിനയപൂര്‍വ്വം ... സമര്‍പ്പിക്കട്ടെ..
സര്‍ഗ്ഗത്തെറ്റ്

ഒരിക്കല്‍ ദൈവമരുളിചെയ്തു;
ജനിച്ചിടട്ടെ ഭൂമിയില്‍
‍മര്‍ത്യരെന്ന ജീവികള്‍
‍നിറഞിടട്ടെ വിഷ്ട്പത്തില്‍
‍സമൂഹവും തരംഗവും.

നന്മ നിറയും ഭൂമിയില്‍
‍പിറന്നിടുന്ന മാനവന്‍
‍നിഷേധിയെന്ന പേരുമായ്
വളര്‍ന്നിടുന്നു ദ്വേഷിയായ്.

ഊട്ടിടുന്ന കൈകളെ
അരിഞിടുന്ന മാനവന്‍
‍ദൈവം തന്ന നന്മയെ
മറന്നിടുന്ന മാനവന്‍
‍ബന്ധനത്തില്‍ കോണിലോ
സ്മരിച്ചിടുന്നു മൂര്‍ത്തിയെ.

ധന്യമെന്നത് ധനവുമാക്കി
വെറുത്തിടുന്നു നീ സ്നേഹത്തെ
പൂര്‍വ്വികര്‍ തന്ന രക്ഷയെ
ആദരിക്കേണ്ട മാനവാ
നീ കുഴിച്ച കുഴി തന്നിലോ
ഊര്‍ന്നു വീഴാതെ നോക്കുക.

വെട്ടിടുന്നു നീ കാനനങളും
പറ്റെ നീക്കുന്നു പുല്‍ പ്രദേശവും
ആകെ വറ്റുന്നു ചോലയാഴികള്‍
‍മായുകില്ല നിന്‍ ദുഷ്പ്രവര്‍ത്തികള്‍

ദൂരം താണ്ടുന്നവര്‍ക്കില്ലിനി-
ത്തണല്‍ വൃക്ഷവും,ഇല്ല,
ഇനി മേല്‍ ദാഹിതര്‍ക്കു,
മോന്തുവാന്‍ ജല കണികകള്‍

മനുഷ്യ സൃഷ്ടിയാം ജാതിഭേദങള്‍
പകുത്തിടുന്നിതാ ദൈവത്തെ
തറവാട്ടു സ്വത്തുക്കള്‍ ആര്‍ത്തിയോടെ
വീതം വക്കുന്ന പോലവെ.

വേല ചെയ്യേണ്ട കൈകളില്‍
‍ഏന്തിടുന്നവരായുധം
ചോരചിന്തുന്നു ഭൂമിയില്‍
‍കണ്ണടക്കുന്നു താരകം.

ആര്‍ക്കുവേണ്ടിയീ പാഴ് പ്രവര്‍ത്തികള്‍
ധര്‍മ്മം ചെയ്യുക നീ മാനവാ
സമയമില്ലിനി നേരമായ്
നന്മ ജീവിതം പടുക്കുവാന്‍

‍സമയമില്ലെന്നോര്‍ത്തു കൊണ്ട്
ചെയ്തിടുക നിന്‍ ജോലികള്‍
വളര്‍ത്തിടൂ സ്വരാജ്യ സ്നേഹം
ദീപ്ത മാക്കു ഹൃത്തിനെ.